ധോണിയും ഇന്ത്യന്‍ ക്രിക്കെറ്റും ഓസ്ട്രേലിയയില്‍ ‍...


                                 ഇന്ത്യന്‍ ക്രിക്കറ്റ്‌  വീണ്ടും വീണ്ടും നാണക്കേടിന്റെ പടു കുഴിയിലേക്ക് വീണു കൊണ്ടിരിക്കുന്നു... ഓസ്ട്രല്യന്‍ പര്യടനത്തില്‍ ആകെ തകര്‍ന്നു പണ്ടാരമാടങ്ങിയിരിക്കുകയാണ്  ടീം ഇന്ത്യ. മെന്‍ ഇന്‍ ബ്ലൂ എന്നൊക്കെ പറഞ്ഞിരുന്നവര്‍ ഇപ്പൊ മെന്‍ ഇന്‍ ബ്ലും ആയി മാറി എന്ന് മാത്രം... തൊട്ടു മുന്‍പ് നടന്ന ഇംഗ്ലണ്ട് പര്യടനം ഇന്ത്യന്‍ ടീം മറക്കാന്‍ മാത്രം ആഗ്രഹിക്കുന്ന ഒന്നായിരുന്നല്ലോ. ഒരു പാട്‌ നാളു  കളിച്ചു നേടിയ ഒന്നാം റാങ്ക് തളികയില്‍ വച്ച് ഇംഗ്ലണ്ട്നു കൈമാറി വന്ന നമ്മള്‍ പിന്നെ വിന്‍ഡീസ്‌നോട് ഒരു വിധം തട്ടിയും മുട്ടിയും കളിച്ചു... പിന്നെ പോകുന്നതോ പണ്ടേ മുട്ട് വിറയ്ക്കുന്ന ഓസ്ട്രേലിയക്ക്.
                               ഇന്ത്യ പര്യടനത്തിനു ചെല്ലുമ്പോ ഓസ്ട്രെലിയ ആകെ തകര്‍ന്ന്‍  നില്‍ക്കുന്ന സമയമാണ്. മെഗ്രാത്ത്, ഷെയിന്‍ വാണ്‍ തുടങ്ങിയ പ്രതിഭകളുടെ വിട വാങ്ങലോടെ തകര്‍ന്നു പോയ ബൌളിങ്ങും മുന്‍ നിര ബാറ്റ്സ്മാന്മാരുടെ മോശം പ്രകടനവും കാരണം ആകെ ഇടങ്ങേര്‍ ആയി നിക്കുന്ന കാലം. പോണ്ടിങ്ങും ക്ലാര്‍കും ഒക്കെ 40 റണ്‍സ് തികചെടുത്തിട്ടു 2 വര്‍ഷത്തോളം ആകുന്നു. പോണ്ടിങ്ങിനെ ടീമില്‍ നിന്നും പുറത്താക്കണം എന്ന് മുന്‍ കളിക്കാരൊക്കെ പറയാന്‍ തുടങ്ങിയ കാലം. ഇന്ത്യക്ക്  എല്ലാം കൊണ്ടും കൈവിട്ടു പോയ ഒന്നാം റാങ്ക് തിരിച്ചു പിടിക്കാന്‍ പറ്റിയ കാലാവസ്ഥ. ആ സ്വപ്നങ്ങളും ആയിട്ടാണ്  ഇന്ത്യയും ദോനിയും അവിടെ ചെന്നിറങ്ങുന്നത്.
                            ഇന്ത്യന്‍ നിര ആണെങ്കിലോ ലോകോത്തരമല്ലേ!!!! നൂറാം സെഞ്ച്വറി നോക്കി നടക്കുന്ന സച്ചിന്‍, വെടിക്കെട്ട്  വീരന്‍ സെവാഗ്, വന്‍മതില്‍ ദ്രാവിഡ്‌, ഓസ്ട്രല്യന്‍ പേടി സ്വപ്നം ലക്ഷ്മണ്‍, തന്ത്രശാലി ധോണി, വേഗത്തിന്റെ പര്യായം സഹീര്‍, സെഞ്ച്വറി അടിച്ച ബോളെര്‍ അശ്വിന്‍ അങ്ങിനെ അങ്ങിനെ... പക്ഷെ എല്ലാം ഒരു സ്വപ്നം മാത്രമായിരുന്നു എന്ന് മാത്രം...
                          പരിശീലന മത്സരത്തില്‍ തന്നെ കൂപര്‍ എന്ന കളിക്കാരന് 182 റണ്‍സ് അടിക്കാന്‍ ഉള്ള പരിശീലനം മാത്രമായി. ആദ്യ ടെസ്റ്റില്‍ മാന്യമായി 122 റണ്‍സിനു തോറ്റു. സച്ചിന്‍ നൂറാം സെഞ്ച്വറി നോക്കി നടന്നു.ബാക്കി ഉള്ളവര്‍ അവരുടെ വഴിയും. രണ്ടാം ടെസ്റ്റ്‌ സിഡ്നിയില്‍.. സിഡ്നിയിലെ നൂറാം ടെസ്റ്റ്‌. സച്ചിന്‍ ഒരു പാട് തിളങ്ങിയ ഗ്രൌണ്ട്. നൂറു അടിക്കും. പത്രക്കാര്‍ക്കൊക്കെ ഭയങ്കര ഉറപ്പു. അടിപ്പിക്കില്ല എന്ന് ഓസ്ട്രല്യന്‍ ടീമും. അവസാനം അവര്‍ തന്നെ ജയിച്ചു.  ഫസ്റ്റ് ഇന്നിങ്ങ്സില്‍ ഇന്ത്യ 191 നു പുറത്തു. അപ്പൊ വല്യ ഡയലോഗ ഇത് ബൌളിംഗ് പിച്ച് ആണ് എന്ന്. ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 100 റണ്‍സില്‍ ഔട്ട്‌ (ബൌളിംഗ്  പിച്ച് അല്ലെ ) ആകുന്നതും കാത്തിരുന്ന നമ്മള്‍ കണ്ടത് റണ്‍സ് വാരുന്ന  കളിക്കാരെ ആണ്. ജീവിതത്തിലെ ആദ്യത്തെ ട്രിപ്പിള്‍ സെഞ്ച്വറി അടിച്ചു ക്ലാര്‍ക്ക് യഥാര്‍ത്ഥ നായകനായപ്പോള്‍ ഫോം ഔട്ട്‌ കാരണം ഏറെ പഴി കേട്ട പോണ്ടിങ്ങും  ഹസ്സിയും  സെഞ്ച്വറി അടിച്ചു കൂട്ടി. ആകെ 4 വിക്കെറ്റ് നഷ്ടത്തില്‍ 659 . കുറച്ചുടെ കാത്തിരുന്നാല്‍ ലാറയുടെ റെക്കോര്‍ഡ്‌ പോലും തകര്‍ക്കാന്‍ പറ്റുമായിരുന്നിട്ടും ക്ലാര്‍ക്ക് ജയിക്കാന്‍ വേണ്ടി ഇന്നിങ്ങ്സ് ഡിക്ലയര്‍ ചെയ്തു. ഫോം ഇല്ലാത്തവരെ ഫോം ആക്കി കൊടുക്കുക ഇന്ത്യക്കാരുടെ ഒരു സ്റ്റൈല്‍ ആണല്ലോ. അങ്ങനെ പെട്ടെന്ന് ബാറ്റിംഗ് പിച്ച് ആയി മാറിയ പിച്ചില്‍ സെക്കന്റ്‌ ഇന്നിങ്ങ്സിനിറങ്ങിയ ഇന്ത്യ നൂറാം സെഞ്ച്വറി തേടിയിറങ്ങിയ സച്ചിന്റെയും കുറെ കാലത്തേ കാത്തിരിപ്പിനു ശേഷം റണ്‍ കണ്ടെത്തിയ ഗംബീരിന്റെയും   മികവില്‍ 400  റണ്‍സിനു പുറത്തായി . ഇന്നിംഗ്സിനും 68  റണ്‍സിനും തോല്‍വി.
                            ഒന്നില്‍ പിഴച്ചാല്‍ മൂന്നു എന്നാണല്ലോ, കാണിച്ചു തരാം എന്ന ഭാവത്തില്‍ ഇന്ത്യ , ഞങ്ങള്‍ക്കിടയില്‍ ഒരു പ്രശ്നവും ഇല്ല ഒറ്റ കേട്ടാണ് എന്നൊക്കെ വീര വാദം മുഴക്കി മൂന്നാം ടെസ്റിന് ഒരുങ്ങാന്‍ വേണ്ടി ടൂര്‍ അടിക്കുമ്പോ രണ്ടു കളി ജയിച്ച ഓസ്ട്രല്യന്‍ ടീം കഠിന പരിശീലനത്തിലായിരുന്നു. ആദ്യ രണ്ടു ടെസ്റ്റിലും ഇന്ത്യയെ തകര്‍ത്ത pattinson പരിക്ക് കാരണം പുറത്തായത് ഇന്ത്യക്ക് ഇരട്ടി മധുരമായി. പക്ഷെ വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ...

മൂന്നാം ടെസ്റ്റ്‌ സ്പീഡിന്റെ കേന്ദ്രമായ ഇന്ത്യയുടെ പേടി സ്വപ്നമായ പെര്‍ത്ത്. ഫുള്‍ പുല്ലു മൂടിയ പിച്ച് കണ്ടപ്പോഴേ ഇന്ത്യക്കാരുടെ മുട്ടിടി തുടങ്ങിക്കാണും. എല്ലാരും കൂടി കൂട്ടി പിടിച്ചു ഇന്ത്യ 161 നു പുറത്തു. പിച്ച് ബൌളിങ്ങിനു അനുകൂലം തന്നെ. നമുക്കും ഉണ്ടല്ലോ ഫാസ്റ്റ്  ബൌള്‍ എറിയുന്നവര്‍ കാണിച്ചു തരാം എന്ന മട്ടില്‍ ഇറങ്ങിയ ഇന്ത്യന്‍ ടീമിനെ തച്ചു തകര്‍ത്തു കളഞ്ഞു വാര്നെര്‍ എന്ന ഓപ്പണര്‍. കേവലം 159  ബോളില്‍  നിന്നും 189 റണ്‍സ്. ഒരു ഓപ്പണറുടെ വേഗം കൂടിയ സെഞ്ച്വറി.  ആഹാ എന്നാ കാണിച്ചു തരാം നമുക്കും ഉണ്ടല്ലോ അങ്ങനെ ഒരു ഓപ്പണര്‍. എന്നൊക്കെ മനസ്സില്‍ കരുതി സെക്കന്റ്‌ ഇന്നിങ്ങ്സിനിറങ്ങിയ ഇന്ത്യന്‍ ടീം പെട്ടെന്ന് തന്നെ റൂമില്‍ തിരിച്ചെത്തി. ആ ഓപ്പണര്‍ നേരത്തെ പോയി. ഇന്ത്യ ഇന്നിംഗ്സിനും 37   റണ്‍സിനും തോല്‍വിയും കൊണ്ട് മടങ്ങുമ്പോ ഒന്നര ദിവസത്തോളം കളി ബാക്കി ഉണ്ടായിരുന്നു. നേരത്തെ നിര്‍ത്തിയാലും 5 ദിവസത്തെ കൂലി കിട്ടുമല്ലോ വെറുതെ  വെയില് കൊണ്ടിട്ടെന്തിനാ എന്തായാലും തോല്‍ക്കും അല്ല പിന്നെ...
                                  ഈ  കളികളില്‍ ശ്രദ്ധിക്കേണ്ട കാര്യം എന്താണ് എന്ന് വച്ചാല്‍ എന്നും ഇന്ത്യയുടെ വിശ്വസ്തരയിരുന്ന വെരി വെരി സ്പെഷ്യല്‍ ലക്ഷ്മന്, വന്‍ മതില്‍ ദ്രാവിഡ്‌ എന്നിവരുടെ കളിയാണ്‌. ലക്ഷ്മന് ഓസ്ട്രേലിയയില്‍ എത്തിയാല്‍  പിന്നെ പൊട്ടനെ ഉറുമ്പ്‌ കടിച്ച പോലെയാണ് ഒരു കളിയാണ്‌ പിന്നെ, അവര്‍ ഒരു പാട് തവണ കീഴടങ്ങിയിട്ടുണ്ട് അദ്ധേഹത്തിന്റെ മുന്നില്‍. ആ പുള്ളിയാണ്  6 ഇന്നിഗ്സില്‍ നിന്നും ആകെ 100 റണ്‍ പോലും എടുക്കാന്‍ കഴിയാതെ നിന്ന് പോയത്. പിന്നെ വന്മതില്‍, അതിനു ചെറിയ ഇളക്കം തട്ടിയിട്ടുണ്ടോ എന്ന് തോന്നി തുടങ്ങിയിട്ടുണ്ട്, എത്ര കൂളായിട്ടാണ് പുതിയ പിള്ളേര് പോലും ദ്രാവിഡിന്റെ പ്രധിരോധം തകര്‍ത്തു കുറ്റിയും ആയി പോയത്. ഏതു ബോളും വന്നു വീണിടത്ത് തന്നെ മുട്ടിയിടന്‍ കഴിയുമായിരുന്ന ദ്രാവിഡ്‌ ഇപ്പൊ ബാറ്റിനു പകരം സ്ടുംപ് ആണ് ഉപയോഗിക്കുന്നത് എന്ന് തോന്നും. ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യന്‍ നിരയില്‍ തല ഉയര്‍ത്തി നിന്ന ഒരാള്‍ ദ്രാവിഡ്‌ മാത്രമായിരുന്നു. 
                                പിന്നെ സച്ചിന്‍ അങ്ങേര്‍ക്കു ഇപ്പൊ ഒരേ ഒരു ചിന്ത മാത്രമേ ഒള്ളു നൂറാം ശതകം. അടുക്കും തോറും അകന്നു പോകുന്ന മരീചിക പോലെ ആണ് അത്. നന്നായി കളിച്ചു 70  - 80 റണ്‍സ് വരെ ഇതും അപ്പോഴേക്കും ഓസ്ട്രേലിയക്കാര്‍ പറഞ്ഞത് ഓര്‍മ വരും, (സെഞ്ച്വറി അടിപ്പിക്കില്ല എന്ന് ) പിന്നെ ടെന്‍ഷന്‍ ആയി, വിക്കെറ്റ് ആര്‍ക്കേലും കൊടുത്തു പുള്ളി കാലം വിടും. ടെസ്റ്റ്‌ തോല്‍ക്കുകയോ ജയിക്കുകയോ അതൊന്നും പുള്ളിയെ ബാധിക്കുന്നില്ല എന്ന് അര്‍ഥം. 
                               പിന്നെ ഉള്ളത്  നായകന്‍ ധോനിയാണ്. ടീമിന് ഒരു ഭാരമായി  കൊണ്ടിരിക്കുന്നു പുള്ളി. അര്‍ജുന രണതുംഗയുമായും സ്റ്റീവ് വോയുമായും മഹേന്ദ്രസിങ് ധോണിയെ താരതമ്യപ്പെടുത്തി കാണാറുണ്ട്, സ്വഭാവരീതികളില്‍. പക്ഷേ, അദ്ദേഹത്തിന്‍െറ കരിയറിനെ വിലയിരുത്താന്‍ പൂര്‍വ മാതൃക തേടണമെങ്കില്‍ നമുക്ക് 1990കളിലെ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണരംഗത്തേക്ക് തിരിയാം. വര്‍ഷങ്ങളുടെ തയാറെടുപ്പുകളോടെ നടത്തുന്ന റോക്കറ്റ് വിക്ഷേപണങ്ങള്‍ തുടക്കത്തില്‍ മികച്ച ഫലം കാണിക്കും. നാട്ടുകാര്‍ കൈയടിച്ച് പ്രോത്സാഹിപ്പിച്ച് മാനത്ത് നോക്കി നില്‍ക്കുമ്പോള്‍ പെട്ടെന്നൊരു വെള്ളിടിവെട്ടും. റോക്കറ്റ് അതാ അറബിക്കടലില്‍. ടാസ്മാനിയന്‍ കടലില്‍ നിന്ന് ധോണിറോക്കറ്റിന്‍െറ പുക പൊങ്ങിക്കൊണ്ടിരിക്കുകയാണ്. അഡിലെയ്ഡിലെ അവസാന ടെസ്റ്റും കൂടി കഴിയുന്നതോടെ ആ പുകയും കെടും.
                                        വല്ലാത്തൊരു കയറ്റമായിരുന്നു, റാഞ്ചിക്കാരന്‍ ധോണിയുടെത്. ഒന്നൊന്നര ദശാബ്ദം സചിന്‍ ടെണ്ടുല്‍കര്‍ വിഹരിച്ചിരുന്ന ഇന്ത്യന്‍ ജനപ്രീതിയുടെ ഉത്തുംഗതയിലേക്ക് ഒരു ‘തവളച്ചാട്ട’ത്തിലൂടെ ധോണി പറന്നെത്തി. സാധാരണക്കാരന്‍ ഇമേജും പിന്നാക്ക പ്രദേശത്തിന്‍െറ പ്രതിനിധിയെന്നതും ജനസാമാന്യത്തിന് ഏറെ ബോധിച്ചു. മിന്നല്‍ ബാറ്റിങ്ങും പിന്നെ മൂപ്പെത്തും മുമ്പ് കിട്ടിയ നായകപദവിയും താര പരിവേഷത്തിന് പകിട്ടേറ്റി. ആസ്ട്രേലിയയില്‍ ത്രിരാഷ്ട്ര പരമ്പര ജയം, ട്വന്‍റി20 ലോകകപ്പ്, ഐ.പി.എല്ലില്‍ ചെന്നെ ടീമിന്‍െറ പ്രകടനം, ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം റാങ്ക്, ഒടുവില്‍ ലോകകപ്പും. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരു മിത്ത് സൃഷ്ടിക്കപ്പെടുകയായിരുന്നു. പക്ഷേ, പകിട്ടിന്‍െറ മേല്‍പ്പാടക്ക് കീഴില്‍ അടിത്തറ ദുര്‍ബലമായിരുന്നുവെന്ന് ഇന്ന് നാം തിരിച്ചറിയുന്നു. മാന്ത്രിക സ്പര്‍ശം നഷ്ടപ്പെട്ട് തൊടുന്നതെല്ലാം പിഴച്ച് ആസ്ട്രേലിയന്‍ വേനലില്‍ കരുവാളിക്കുന്ന ധോണിയെയാണ് ഇപ്പോള്‍ കാണുന്നത്.
                                     തുടക്കത്തില്‍ വിനയാന്വിതനും താഴ്മയുള്ളവനുമായിരുന്ന ധോണിയെ നിരന്തര വിജയങ്ങളും അതേകിയ ലഹരിയും ബാധിച്ചിട്ടുണ്ടെന്ന് സൂക്ഷ്മനിരീക്ഷണത്തില്‍ വ്യക്തമാകും. പിന്നീട് സൗമ്യനായ ഒരു ഏകാധിപതിയുടെ ശൈലിയില്‍ ധോണി തന്‍െറ അധീശത്വം ടീമിന് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ തുടങ്ങി. സ്വജന പക്ഷപാതവും ഇഷ്ടമില്ലാത്തവരോടുളള അവഗണനയും ‘ധോണി നായകത്വ’ത്തിന്‍െറ മുഖമുദ്രയായി.  ഇനി ഒരു ടെസ്റ്റ്‌ കൂടി ബാക്കി ഉണ്ട്. ഇംഗ്ലണ്ട് പര്യടനം പോലെ നാണം കേടുമോ ഇല്ലെയോ എന്ന് കാത്തിരുന്ന് കാണാം.  
                                        കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും കാര്‍മേഘപാളികള്‍ക്കപ്പുറത്ത് പ്രതീക്ഷയുടെ രജതരേഖകള്‍ തെളിയുന്നുണ്ട്. അതിങ്ങനെ. ആസ്ട്രേലിയക്കെതിരെ അവസാന ടെസ്റ്റ് നടക്കാനിരിക്കുന്നത് അഡലെയ്ഡില്‍. പെര്‍ത്തിലെയും മെല്‍ബണിലെയും പിച്ച് പോലെ പ്രക്ഷുബ്ധമല്ല അഡലെയ്ഡിലേത്. ആ ശാന്തതീരത്ത് ചിലപ്പോള്‍ കഥമാറിയേക്കാം. നമ്മുടെ സിംഹങ്ങള്‍ അഡലെയ്ഡില്‍ ഒന്നു ഗര്‍ജിച്ചാലോ. പര്യടനം കഴിഞ്ഞാല്‍ സുഭിക്ഷമായ നാടന്‍ വേനല്‍. ഇനിയുള്ള രണ്ടുവര്‍ഷത്തോളം ദുഷ്കരമായ വിദേശ പര്യടനങ്ങളൊന്നും ഇന്ത്യയെ കാത്തിരിപ്പില്ല. അപ്പോള്‍ നമുക്ക് വാരിക്കുഴികളൊരുക്കി കുഴിയാനകളെ കാത്തിരിക്കാം. അതും ശിക്കാര്‍ തന്നെയല്ളേ. എന്നിട്ട് ഇനിയും കുറെക്കാലം കൂടി ധോണിപ്പെരുമ പാടിയുറങ്ങാം.
                                     ടെസ്റ്റില്‍നിന്ന് 2013ല്‍ വിരമിച്ചേക്കുമെന്ന് ധോണി. കളിയോട് പ്രതിബദ്ധതയുള്ളവര്‍ ടെസ്റ്റില്‍ തുടരാന്‍ മറ്റുള്ളവയില്‍നിന്ന് പിന്‍വാങ്ങുമ്പോള്‍ ഇവിടെ കാര്യങ്ങള്‍ നേരെ തിരിച്ച്. പണമൊഴുകുന്ന ഏകദിനങ്ങള്‍ക്കും ട്വന്‍റി20ക്കും മുന്‍ഗണന നല്‍കുന്ന പ്രഖ്യാപനം രാജ്യതാല്‍പര്യം മുന്‍നിര്‍ത്തിയല്ളെന്നുറപ്പ്.
 




Comments

Popular posts from this blog

ഭൂമിയിലെ സ്വർഗത്തിലേക്ക് ഒരു യാത്ര - Part- 2 (ഡൽഹിയിൽ )

ഭൂമിയിലെ സ്വർഗത്തിലേക്ക് ഒരു യാത്ര - Part -1 (ഡൽഹിയിലേക്ക് )

Driving licence @Saudi -Part1