അല്ലാഹുവിന്റെ അഥിതിയായി... റസൂലിന്റെ ചാരത്തേക്കു... Part- 1

ഏതൊരു ഇസ്ലാം മത വിശ്വാസിയുടെയും ആഗ്രഹമാണ് പുണ്യമായ മക്കയും പരിശുദ്ധമായ  ജീവിതത്തിൽ ഒരിക്കൽ എങ്കിലും സന്ദർശിക്കുക എന്നത്. മക്കയെയും മദീനയെയും കുറിച്ച് കേൾക്കാൻ തുടങ്ങിയ കുട്ടിക്കാലം മുതലെ എന്റെ  മനസ്സിൽ കൂടിയ അതിയായ മോഹമായിരുന്നു  പുണ്യമായ മക്കയും മുത്ത് റസൂലിന്റെ മദീനയും സന്ദർശിക്കാനുള്ള ആഗ്രഹം. സൗദിയിൽ ജോലി കിട്ടിയപ്പോ ആ ആഗ്രഹം ഒന്ന് കൂടി ശക്തമായി. ഇബ്രാഹിം നബി (അ) യുടെ വിളിയാളം കിട്ടിയവർക്കെ മക്കത്തേക്ക് എത്താൻ പറ്റു എന്ന് ഉമ്മയൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്. ജോലിയുടെ ആവശ്യത്തിനായി റിയാദിൽ എത്തിയപ്പോ ആണ് എനിക്കു അല്ലാഹുവിന്റെ അഥിതി ആയി എത്താനുള്ള വിളി കിട്ടിയതു എന്ന് ഞാൻ കരുതുന്നു. റിയാദിലെ ജോലിക്കാലത്തു കൂട്ടുകാരൻ ഹനീഫയോട് ഉംറക്ക് പോകാനുള്ള ആഗ്രഹം പറയുകയും അവനും  കൂടെ വരാം എന്ന് സമ്മതിക്കുകയും ചെയ്തു.

 അങ്ങനെ റിയാദിലെ ബത്തയിൽ നിന്നും ഒരു വ്യാഴാഴ്ച രാവിലെ 9 മണിക്ക് വാദിനൂർ എന്ന ഉംറ ഗ്രൂപ്പിന് കീഴിൽ ഞാനും എന്റെ സഹ പ്രവർത്തകൻ ഹനീഫയും ഉംറ ലക്ഷ്യമാക്കി യാത്ര തുടങ്ങി. സഫറിന്റെ ദുആ കൊണ്ട് തുടങ്ങിയ യാത്ര അവസാനിക്കുന്നത് വരെ ആത്മീയപരമായി ഒരു നല്ല അനുഭവമായിരുന്നു ഞങ്ങൾക്ക്.
യാത്രയുടെ ലക്ഷ്യങ്ങളും ചെയ്യേണ്ട കാര്യങ്ങളും സമയ ക്രമങ്ങളും മറ്റും സരസമായി യാത്രയുടെ അമീർ ആയിരുന്ന മുനീർ ഫൈസി യാത്രക്കിടയിൽ വാഹനത്തിൽ വെച്ച് വിവരിച്ചു തന്നു. നല്ല പ്രാർത്ഥനയോടെ ഞങ്ങളുടെ യാത്ര തുടങ്ങി. ഉച്ചക്ക് ഭക്ഷണത്തിനും നമസ്കാരത്തിനുമായി ബസ് ഒരിടത്തു നിർത്തി. 

ഇനി ഇഹ്‌റാം (ഹജ്ജിന്റെയും ഉംറയുടെയും ഒരു പ്രധാന കർമം) കർമത്തിനായി ബസ് മീഖാത്തിൽ ആണ് നിർത്തുക.
ഹജ്ജിനും ഉംറക്കും ഇഹ്റാം ചെയ്യാൻ വേണ്ടി ഇങ്ങനെ 4 മീഖാത്തുകൾ (അതിർത്തി )ആണ് ഉള്ളത്. മക്കയുടെ ഓരോ ഭാഗത്തു നിന്നും വരുന്നവർക്കായി 4 ഭാഗങ്ങളിൽ ആയിട്ടാണ് ഇവ സ്ഥിതി ചെയ്യുന്നത്.4 എണ്ണം റസൂൽ (സ) കാലത്തു തന്നെ ഉള്ളതാണ്, അഞ്ചാമത്തെ മീഖാത് - ധാത് ഇറാക്ക് - ഉമർ (റ) വിന്റെ കാലത്തു പിന്നീട് ഇസ്ലാമിനോട് കൂട്ടി ചേർക്കപ്പെട്ട ഇറാക്ക്, ഇറാൻ മുതലായ ഭാഗങ്ങളിൽ നിന്നും വരുന്നവരുടെ സൗകര്യാർത്ഥം തുടങ്ങിയതാണ്.

1 ദുൽ ഹുലൈഫ  (മദീനയിൽ നിന്നും 18 കിലോമീറ്റർ അകലെ) - മദീനയുടെ ഭാഗത്തു നിന്നും വരുന്ന തീർത്ഥാടകർക്ക്
2 അൽ ജുഹ്ഫ - (റാബിഗ് നു അടുത്ത് ആണ് ഇത്) -നോർത്ത് അമേരിക്ക, യൂറോപ്പ്,തുർക്കി, സിറിയ, ഈജിപ്ത്,മറ്റു ആഫ്രിക്കൻ രാജ്യങ്ങൾ.... എന്നിവിടങ്ങളിൽ നിന്നും വരുന്ന തീർത്ഥാടകർക്ക്
3 കർനുൽ മനാസിൽ (തായിഫിനു അടുത്ത്) - U.A.E, Oman, Pakistan, Australia, Malaysia, Singapore.... മുതലായ രാജ്യങ്ങളിൽ നിന്നും ഉള്ള തീർത്ഥാടകർക്ക്
4 യലംലം  - യമൻ, രാജ്യത്തിൻറെ തെക്ക് ഭാഗത്തു നിന്നും വരുന്നവർ, South Africa, Nigeria... മുതലായ രാജ്യങ്ങളിൽ നിന്നും ഉള്ള തീർത്ഥാടകർക്ക് 
5 ധാത് ഇറാക്ക്-ഇറാഖ്,ഇറാൻ, ചൈന, റഷ്യ, ഇന്ത്യ പോലെ ഉള്ള രാജ്യങ്ങളിൽ നിന്നും വരുന്ന തീർത്ഥാടകർക്ക് 

ചെറിയ ഇടവേളയ്ക്കു ശേഷം വണ്ടി തായിഫിലെ കർനുൽ മനാസിൽ എന്ന മീഖാത്‌ ലക്ഷ്യമാക്കി നീങ്ങി. അവിടെ നിന്നാണ് റിയാദ് ഭാഗത്തു നിന്നും ഹജ്ജിനും ഉംറക്കും പോകുന്നവർ ഇഹ്റാം ചെയ്യേണ്ടത്.  അവിടെ എത്തുമ്പോഴേക്കും ഇഹ്റാം ചെയ്യേണ്ട രൂപമൊക്കെ അമീർ പറഞ്ഞു തന്നിരുന്നു. 
വൈകുന്നേരം 6.30 മണിയോടെ ഞങ്ങൾ മീഖാത്തിൽ എത്തി. അവിടെ ഒരു പാടു പേർക്ക് ഒരേ സമയം കുളിക്കുവാനും ഇഹ്റാമിന്റെ വസ്ത്രം മാറുവാനും ഒക്കെ ഉള്ള വിശാലമായ സൗകര്യമുണ്ട്. അതിനു ചുറ്റുവട്ടത്തായി ഒരു പാട് കടകളും മറ്റും ഉണ്ട്. ഉംറ വസ്ത്രങ്ങളും ചെരിപ്പുകളും ബാഗുകളും ഒക്കെ നമുക്ക് അവിടെ നിന്നും വാങ്ങാം. ഞാൻ അവിടെ വച്ച് ഉംറ വസ്ത്രങ്ങൾ വാങ്ങിച്ചു.  ഇഹ്റാമിന്റെ സുന്നത്തായ കുളി കഴിഞ്ഞു ഇഹ്റാമിന്റെ വസ്ത്രവും (പുരുഷന്മാർക്ക് രണ്ടു കഷ്ണം തുണി) ധരിച്ചു അവിടെ ഉള്ള പള്ളിയിൽ കയറി ഇഹ്റാമിന്റെ സുന്നത്തായ രണ്ടു റക്അത്ത് നമസ്കാരവും നിർവഹിച്ചു.

കുറച്ചു സമയത്തിനകം ഇഹ്റാം കർമങ്ങൾ ഒക്കെ ചെയ്തു എല്ലാവരും തിരികെ ബസിൽ എത്തി.  എല്ലാവരും എത്തിയതോടെ ബസ് വീണ്ടും മക്ക ലക്ഷ്യമാക്കി പുറപ്പെട്ടു. ബസ് നീങ്ങി തുടങ്ങിയതോടെ അമീർ ഇഹ്റാമിന്റെ നിയ്യത്തു പറഞ്ഞു തന്നു. എല്ലാരും നിയ്യത്തു ചെയ്തു.
നിയ്യത്തു വച്ചതോടെ ഉംറയുടെ കർമങ്ങൾ ആരംഭമായി.  അത് വരെ അനുവദനീയമായിരുന്ന പല കാര്യങ്ങളും ഇനി ഉംറയിൽ നിന്നും വിരമിക്കുന്ന വരെ നിഷിദ്ധമാണ്. അതൊക്കെ വ്യക്തമായി ആദ്യമേ അമീർ പറഞ്ഞു തന്നിരുന്നു. ഇഹ്റാമിന്റെ നിയ്യത്ത് ചെയ്തതോടെ മാനസികമായി ഒന്നൂടെ ചൈതന്യം കൈ വന്നു. ഉടനെ എത്തി ചേരാൻ പോകുന്ന സ്വപ്നഭൂമിയെയും പുണ്യ ഭവനത്തെയും ഓർത്തു കൊണ്ട് ലബ്ബൈക്കു ധ്വനികളുമായി ഞങ്ങൾ യാത്ര തുടർന്നു.
രാത്രി ഏകദേശം 8.30 മണിയോടെ ഞങ്ങൾ പുണ്യ ഭൂമിയിൽ എത്തിച്ചേർന്നു. ഞങ്ങൾക്കുള്ള ഹോട്ടലിന്റെ അടുത്ത് ബസ് ചെന്ന് നിന്നു. എല്ലാവരും ബസ്സിൽ നിന്നും ഇറങ്ങി ലഗേജുകളുമായി റൂമിലേക്ക് നടന്നു. റൂമിന്റെ നേരെ മുന്നിൽ റോഡിന്റെ എതിർവ്വശത്ത് പുണ്യ ഹറം കണ്ടതോടെ മനസിനുള്ളിലൊരു കുളിർ നിറഞ്ഞു. പരിശുദ്ധ കഅബ കാണാൻ മനസ് വെമ്പൽ കൊണ്ടു. പ്രസിദ്ധമായ മക്ക ക്ലോക്ക് ടവർ എവിടുന്നു നോക്കിയാലും കാണാം. ഹറമിന്റെ ഒരു വശത്തതാണ് പ്രസിദ്ധമായ ക്ലോക്ക് ടവർ. റൂമിൽ ലഗേജ് കൊണ്ട് വച്ചു ഭക്ഷണവും കഴിച്ചു ഞങ്ങൾ പുണ്യ ഉംറക്കായി ഹറമിലേക്കു പുറപ്പെട്ടു.
അമീറിന്റെ നേതൃത്വത്തിൽ ഞങ്ങൾ റോഡ് മുറിച്ചു കടന്നു ഹറമിലേക്ക് പ്രവേശിച്ചു.
ഹറമിന്റെ അടുത്തെത്തിയപ്പോഴേക്കും മനസ്സ് വല്ലാതെ തുടിക്കാൻ തുടങ്ങി. കാലങ്ങളായി മനസ്സിൽ കൊണ്ട് നടക്കുന്ന മോഹം പൂവണിയാൻ പോകുന്നു... ക്ലോക്ക് ടവർ അടുത്ത് കാണാം അവിടെ നിൽക്കുമ്പോൾ. എല്ലാവരും ഹറമിന്റെ അകത്തേക്ക് പ്രവേശിക്കാനായി വെമ്പൽ കൊണ്ട് നിന്നു. വുളു ഇല്ലാത്തവർ വുളു എടുത്തു വന്ന ഉടനെ ഞങ്ങൾ ഹറമിലേക്കു നടന്നു. ഹറമിലേക്ക് പ്രവേശിക്കാൻ ഒരു പാട് വാതിലുകൾ ഉണ്ട്, മർവായുടെ ഭാഗത്തുള്ള വാതിലിലൂടെ ഞങ്ങൾ അകത്തേക്ക് കടന്നു... അൽഹംദു ലില്ലാഹ്... നേരെ വാതിൽ കടന്നാൽ എത്തി ചേരുന്നത് മർവ മലയിലേക്ക് ആണ്. സഫ മർവക്കിടയിൽ സഅയ് (ഉംറയുടെ ഒരു കർമം) ചെയ്യുന്നവർക്കിടയിലൂടെ സഫ മർവാ മുറിച്ചു കടന്നു പരിശുദ്ധ കഅബ ലക്ഷ്യമാക്കി ഞങ്ങൾ  നീങ്ങി. ഹാജറ ബീവി കുഞ്ഞു മകൻ ഇസ്മായിൽ നബി (അ)ക്ക് വെള്ളം തേടി അങ്ങോട്ടും ഇങ്ങോട്ടും ഓടിയ മലയാണ് സഫയും മർവായും, ആ ഓർമ്മകൾ മനസിലൂടെ കടന്നു പോയി ആ സമയത്തു. (ആ ഓര്മ പുതുക്കാനാണ് ഉംറയുടെ ഭാഗമായി ആളുകൾ ആ രണ്ടു മലകൾക്കിടയിൽ നടക്കുന്നത്)

മുന്നിലേക്ക് നടക്കുമ്പോ ചെറുതായി കഅബ കാണാൻ തുടങ്ങി. കുറച്ചൂടെ മുന്നോട്ട് ചെന്നപ്പോ അതാ ആ വിശുദ്ധ ഗേഹം മുന്നിൽ... കണ്ണ് നിറഞ്ഞു കണ്ടു. ആദ്യമായിട്ടു കഅബ കാണുമ്പോ പ്രാർത്ഥിക്കുന്ന പ്രാർത്ഥനക്ക് ഉത്തരം ഉണ്ട് എന്ന് വായിച്ചിട്ടുണ്ട്. എല്ലാ പ്രാർഥനകൾക്കും നാഥാ നീ ഉത്തരം നൽകണേ എന്ന പ്രാർത്ഥന ആണ് അവിടെ ഏറ്റവും നല്ലത് എന്ന് കൂട്ടുകാരന്‍ പറഞ്ഞിരുന്നു. കഅബ കണ്ട സന്തോഷത്തിൽ മനം നിറഞ്ഞു പ്രാർത്ഥിച്ചു. ഇഷ മഗ്‌രിബ് നമസ്കാരങ്ങൾ ഞങ്ങൾ ഹറമിൽ വച്ച് നിസ്കരിക്കാൻ വേണ്ടി പിന്തിച്ചു നിസ്കരിക്കാൻ യാത്രയിൽ തീരുമാനിച്ചിരുന്നു. ആ നിസ്കാരങ്ങൾ നിർവഹിക്കാൻ വേണ്ടി ഞങ്ങൾ സ്ഥലം അന്വേഷിച്ചു. ഒരു ഒഴിവുള്ള സ്ഥലത്തു അമീർ ഇമാമായി നിന്ന് ഞങ്ങൾ ഇഷയും മഗ്രിബും ജംഉം ഖസ്റും ആയി നമസ്കരിച്ചു.

ശേഷം ഉംറയുടെ മുഖ്യ കർമ്മമായ കഅബ ത്വവാഫ് ചെയ്യാൻ ഞങ്ങൾ പുറപ്പെട്ടു. സ്റ്റെപ്പുകൾ ഇറങ്ങി ഞങ്ങൾ മത്താഫിലേക്കു എത്തി. ഒരു സെക്കന്റ് പോലും ഇടവേളയില്ലാതെ ജന ലക്ഷങ്ങൾ പ്രദക്ഷിണം ചെയ്യുന്ന കഅബ... ലോക മുസ്ലിങ്ങൾ തിരിഞ്ഞു നമസ്കരിക്കുന്ന കഅബ... ഏവരും മനതാരിൽ ഏറ്റവും കാണാൻ കൊതിക്കുന്ന കഅബ... അതാ തൊട്ടു മുന്നിൽ... സന്തോഷം കൊണ്ട് കണ്ണീർ വന്നു പോയി...
ത്വവാഫ് തുടങ്ങാനുള്ള പ്രത്യേകം അടയാളപ്പെടുത്തിയ ഒരു സ്ഥലമുണ്ട്.  ഹജറുൽ അസ്‌വദ് ഒരു ഭാഗത്തും മറു ഭാഗത്തു പച്ച ലൈറ്റ് തൂക്കി ഇട്ടിരിക്കുന്ന ഒരു ഏരിയ ഉണ്ട് അവിടെ നിന്നാണ് ത്വവാഫ് തുടങ്ങുക. അവിടെ മുതൽ തുടങ്ങി തിരിച്ചു അവിടെ എത്തുമ്പോഴാണ് ഒരു ത്വവാഫ് (ചുറ്റ് ) പൂർത്തിയാകുക. അങ്ങനെ 7 ത്വവാഫ് ഉണ്ട്. ത്വവാഫ് ആരംഭിക്കുമ്പോൾ ഹജറുൽ അസ്‌വദ് നു നേരെ തിരിഞ്ഞു വലതു കൈ അതിനു നേരെ പൊക്കി ബിസ്മില്ലാഹി അള്ളാഹു അക്ബർ എന്ന് പറയൽ സുന്നത്തുണ്ട്.  തിരക്കിനിടയിലൂടെ ഞങ്ങളും ത്വവാഫ്‌ ചെയ്തു കൊണ്ടിരുന്നു. സ്വർണ വാതിലും, ഹജറുൽ ആസ് വദും മഖാമു ഇബ്രാഹീമും ഹിജ്‌റു ഇസ്മായീലും എല്ലാം അടുത്തറിഞ്ഞു കൊണ്ട്.... അടുത്ത് കണ്ടു കൊണ്ട്...

7 ത്വവാഫ് പൂർത്തിയാക്കി മഖാമു ഇബ്രാഹീമിൽ വച്ചു 2 റകഅത്ത് സുന്നത്തു  നമസ്കരിച്ചു അല്ലാഹുവിനോട് കരഞ്ഞു പ്രാർത്ഥിച്ചു...
ശേഷം വയറു നിറയെ സംസം വെള്ളവും കുടിച്ചു.ത്വവാഫ് പൂർത്തിയായാൽ പിന്നീട് സംസം കുടിക്കലും സുന്നത്താണ്. അടുത്തത് സഫ മർവ മലക്കിടയിൽ സഅയ് ആണ്. സഫ മർവാ മലകൾക്കിടയിൽ (ഇപ്പൊ അവിടെ  മലയൊന്നും ഇല്ല രണ്ടു ഭാഗത്തും ഓരോ ചെറിയ പാറ കാണാം ) സഅയിനായി ഞങ്ങൾ തിരിച്ചു. ഹാജറ ബീവിയുടെയും ഇസ്മായിൽ നബി(അ)  ന്റെയും ഓർമയിൽ സഅയ് പൂർത്തിയാക്കി, മുടി മുറിച്ചു ഞങ്ങൾ ഇഹ്റാമിൽ നിന്നും തഅല്ലുലായി.. (ഉംറ കര്‍മങ്ങള്‍ അവസാനിപ്പിച്ചു). ഉംറ കർമങ്ങൾ കഴിഞ്ഞതോടെ കുറച്ചു പേര് റൂമിലേക്കും മറ്റുമായി പോയി. ഞാനും കൂട്ടുകാരനും ഹറമിൽ തന്നെ സുബീഹ് വരെ ചിലവഴിക്കാൻ തീരുമാനിച്ചു. കുറച്ചു നേരം മർവായിൽ വിശ്രമിച്ചു ഞങ്ങൾ കഅബ യുടെ ചാരത്തേക്കു നടന്നു. കാൽ വേദന കാരണം കുറച്ചു കിടക്കട്ടെ എന്ന് പറഞ്ഞു കൂട്ടുകാരൻ ഒരിടത്തു കിടന്നു. എനിക്ക് കിടക്കാൻ തോന്നിയില്ല... കിട്ടിയ അവസരം ആണ്.. ഇനി അവസരം കിട്ടുമോ എന്ന് ഉറപ്പില്ലല്ലോ... ഞാൻ ഒന്ന് കൂടി ത്വവാഫ്നായി പോകാൻ തീരുമാനിച്ചു. സമയം ഏകദേശം രാത്രി 2 മണി  ആകാറായിരിക്കുന്നു.

പകല്‍ രാത്രി വിത്യാസമില്ലാതെ ഇടതടവില്ലാതെ ജന സാഗരം പ്രദക്ഷിണം വയ്ക്കുന്ന കഅബ ലക്ഷ്യമാക്കി ഞാന്‍ നടന്നു. സാധിക്കുമെങ്കില്‍ സ്വര്‍ഗത്തില്‍ നിന്നും അള്ളാഹു ഭൂമിയിലേക്ക്‌ ഇറക്കിയ ഹജറുല്‍ ആസ് വദ് ഒന്ന് തൊട്ടു ചുംബിക്കണം എന്ന ഒരു മോഹം കൂടി ഉള്ളില്‍ ഉണ്ടായിരുന്നു. മതാഫിലെക്കെത്തുമ്പോള്‍ തിരക്ക് കണ്ടപ്പോ ആ മോഹം അങ്ങനെ തന്നെ ഇരിക്കുകയെ ഉള്ളു എന്ന് തോന്നി. രാത്രി 2.30 മണിക്കും ജന സാഗരം തന്നെ. ചെറിയ തിരക്കിനൊടുവിൽ കഅബയുടെ കില്ല പിടിക്കാൻ പറ്റി... 
ആളുകള്‍ക്കിടയിലൂടെ തവാഫ് പൂര്‍ത്തിയാക്കി. ഇടയില്‍ സ്വര്‍ണ വാതിലിന്റെ ചാരെ കുറച്ചു സമയം നിന്ന് പ്രാര്‍ത്ഥിച്ചു. ഹജറുല്‍ ആസ് വദിന്റെ അടുത്ത് പോകാനേ കഴിഞ്ഞില്ല. അത് കഴിഞ്ഞു ഹിജ്ര്‍ ഇസ്മയീലില്‍ കയറി 2 റകഅത്ത് സുന്നത്തു നിസ്കരിച്ചു. അവിടെ 2 റകഅത്ത് നമസ്കരിച്ചു കഴിഞ്ഞു ഹജറുൽ അസ്വദ് തൊടാൻ ഒരു ശ്രമം കൂടി നടത്തി നോക്കി... കഴിഞ്ഞില്ല.. സ്വർണ വാതിലെങ്കിലും ... ഇല്ല  ഒരു രക്ഷയും ഇല്ല... ആളുകൾ തള്ളി കൊണ്ട് പോകുകയാണ്... ... ഇബ്രാഹിം (അ) കഅബ നിർമിക്കാൻ കയറി നിന്ന മഖാമു ഇബ്രാഹിം എന്ന കല്ല് അടുത്ത് പോയി കണ്ടു.... വളരെ സാവധാനം താവാഫു ചെയ്തു കുറെ നേരം കആബയെ നോക്കി കൊണ്ടിരുന്നു.വെറുതെ നോക്കി കൊണ്ടിരുന്നാലും കൂലി കിട്ടുന്ന ഒന്നാണല്ലോ കഅബ.

കുറെ സമയം അല്ലാഹുവിന്റെ ആദ്യ ഭവനത്തെ വെറുതെ നോക്കി കൊണ്ടിരുന്നു. അപ്പോഴേക്കും ഏകദേശം 4 മണി ആയിക്കാണും. സുബിഹ് ബാങ്ക് വിളിക്കാന്‍ കുറച്ചു കൂടെ സമയം ഉണ്ട്. കാലും ശരീരവും ഒക്കെ വേദനിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഒന്ന് കിടന്നാല്‍ ഒരു ആശ്വാസം കിട്ടും എന്നാ പ്രതീക്ഷയില്‍ കൂട്ടുകാരന്‍ കിടക്കുന്ന ഭാഗത്തേക്ക്‌ ചെന്ന് ഒന്ന് കിടന്നതെ ഒള്ളു. പോലീസുകാര്‍ വന്നു എല്ലാരേയും എണീപ്പിക്കാന്‍ തുടങ്ങി.
അവിടെ നിന്നും എണീറ്റ് വേറെ ഒരു സ്ഥലത്ത് പോയി കിടന്നു പോലീസ് അവിടെയും എത്തി. പിന്നെ എവിടെയും കിടക്കാന്‍ പറ്റിയില്ല. പിന്നെ എണീറ്റ് വാഷ്‌ റൂമില്‍ പോയി വുളു എടുത്തു ഞങ്ങൾ സുബീഹ് ലക്ഷ്യമാക്കി താഴെ മതാഫിൽ സ്വഫിൽ ഇടം പിടിച്ചു.. ഏതാനും സമയത്തിനുള്ളിൽ ശ്രവണാനന്ദകരമായ ശബ്ദത്തിൽ ബാങ്ക് മുഴങ്ങി... എന്തൊരു മാധുര്യം....നല്ല ഈണത്തിലുള്ള ആ ബാങ്ക് ഒന്ന് കേള്‍ക്കേണ്ടത് തന്നെ... ഹറമിലെ കഅബക്കു ചാരെ നിന്നുള്ള ആദ്യത്തെ ജമാഅത്തിനായി ഞങ്ങൾ ഇരുന്നു.. അധികം വൈകാതെ സുബീഹ് നമസ്കാരം നടന്നു.  ഹറമിലെ എന്റെ ആദ്യത്തെ സുബിഹ് നിസ്കാരം... അത് കഴിഞ്ഞു ഞങ്ങള്‍ റൂമിലേക്ക് നടന്നു. ഒന്ന് ഫ്രഷ്‌ ആകണം.

റിസപ്ഷനു അടുത്ത് എത്തുമ്പോ അവിടെ ബ്രേക്ക് ഫാസ്റ്റ് വിതരണം ചെയ്യുന്നുണ്ടായിരുന്നു. അതും വാങ്ങി റൂമിൽ എത്തി ഇഹ്റാം തുണി മാറി ഒന്ന് കുളിച്ചു... കൂട്ടുകാരനും  വേറെ ഒരു സഹ മുറിയനും ഉറങ്ങാൻ ഉള്ള ഒരുക്കത്തിൽ ആണ്. എനിക്ക് ഉറങ്ങാൻ സമയമില്ല... 7 മണിക്ക് പുറത്തു പോകാന്‍ ഉണ്ട്. മക്കയിലെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ കാണാൻ പോകണം. തലേ ദിവസം ബസ്സില്‍ വച്ച് മക്കയിലെ പ്രസിദ്ധമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ താല്പര്യമുള്ളവര്‍ പേര് കൊടുക്കാന്‍ പറഞ്ഞപ്പോ അതിനായി ബസിൽ വച്ച് ഞാൻ പേര് നൽകിയതാണ്... റൂമിലെ മറ്റു രണ്ടു പേരും ആദ്യത്തെ തവണ വരുന്നവരല്ല.. അവർ ഈ സ്ഥലങ്ങളൊക്കെ നേരത്തെ കണ്ടിട്ടുണ്ട്... ഉറങ്ങണം എന്ന് ഉണ്ടായിരുന്നെങ്കിലും ഈ അവസരം കളയാൻ ഞാൻ ഒരുക്കമല്ലായിരുന്നു.   7 മണിക്ക് ബസ്‌  പുറപ്പെടും എന്നാണ് പറഞ്ഞത്. പ്രഭാത ഭക്ഷണവും കഴിച്ചു താഴെ റിസെപ്ഷന്‍ ഏരിയയില്‍ ചെന്ന് ബാക്കി ഉള്ളവരെ കാത്തിരുന്നു


കുറച്ചു സമയത്തിനകം പോകാന്‍ താല്പര്യമുള്ളവര്‍ എത്തി. 7.30 ഓടെ ബസ്‌ പുറപ്പെട്ടു. ബസ്സിൽ കുറെ പേരുണ്ടായിരുന്നു.. റസൂൽ (സ) നു നുബുവ്വത് ലഭിച്ച, ഖുർആൻ അവതരിച്ച, ഹിറാ ഗുഹ സ്ഥിതി ചെയ്യുന്ന ജബൽ നൂർ മലയുടെ അടുത്തേക്കാണ് ആദ്യം പോകുന്നത്. അങ്ങോട്ടുള്ള വഴിയിൽ ബസ് ഒരിടത്തു നിർത്തി. സംസം വെള്ളം ബോട്ടിലിൽ തയ്യാറാക്കുന്ന സംസം പ്ലാന്റേഷൻ ആണ് മുന്നിൽ കാണുന്നത് എന്ന് അമീർ പറഞ്ഞപ്പോ എല്ലാരും ആകാംഷയോടെ നോക്കി.
സംസം കിണറിനരികിൽ നിന്നും കിലോമീറ്റർ ഇപ്പുറത്തു വച്ചാണ് പാക്കിങ് എല്ലാം ചെയ്യുന്ന പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. ഹജ്ജിനും മറ്റും വരുന്ന അല്ലാഹുവിന്റെ അഥിതികള്‍ക്ക് കൊടുക്കാന്‍ വേണ്ടി സംസം വെള്ളം സംസ്കരിച്ചു ബോട്ടിലില്‍ നിറക്കുന്ന സൗദി ഗവെര്‍ന്മെന്റിന്റെ സ്ഥാപനം ആണ് അതു. അവിടെ നിന്നും ആവശ്യമുള്ളവര്‍ക്ക് ചെറിയ നിരക്കില്‍ സംസം വെള്ളം നിറച്ച ബോട്ടിലുകള്‍ കിട്ടും. ഒരു ഇഖാമക്ക് ഒരു 10 ലിറ്റർ ബോട്ടിൽ എന്ന തരത്തില്‍.  ആർക്കൊക്കെ വെള്ളം വേണം എന്ന ചോദ്യത്തിന് മിക്ക ആളുകളും കയ്യുയർത്തി. ഞാനും കൂട്ടുകാരനും 10 ലിറ്ററിന്റെ ഓരോ ബോട്ടില്‍ വീതം ഓര്‍ഡര്‍ ചെയ്തു. .അതിനുള്ള ചെറിയ തുകയും ഇഖാമയും വാങ്ങി അമീറും സഹായിയും പ്ലാന്റിലേക്കു പോയി. കുറച്ചു കഴിഞ്ഞപ്പോൾ  സംസം വാട്ടർ ബോട്ടിൽ അടുക്കി വെച്ച് ഒരു ഫോർക് ലിഫ്‌റ്റ്‌ ബസ്സിന്‌  അടുത്ത് വന്നു നിന്നു. ഉടനെ തന്നെ എല്ലാം ബസ്സിൽ കയറ്റി ഞങ്ങൾ യാത്ര തുടർന്നു.

അവിടുന്ന്  ബസ്‌ പോയത് ഹിറാ ഗുഹയുടെ താഴ്വരയിലേക്ക് ആണ്.  ഹാർ സൗർ ഗുഹ സ്ഥിതി ചെയ്യുന്ന മലയുടെ  താഴെ ആണ് ബസ് പിന്നെ ചെന്ന് നിന്നതു. എല്ലാരും അവിടെ ഇറങ്ങി. അങ്ങ് മുകളിലേക്ക് ചൂണ്ടി അമീർ പറഞ്ഞു അവിടെ ആണ് ഹാർ സൗർ ഗുഹ. അവിടേക്കു ഇപ്പോഴും നേരെ കയറാനുള്ള വഴി ഇല്ല.. അപ്പോ 1400 വർഷങ്ങൾക്കു മുൻപ് റസൂൽ (സ) ഒറ്റക്ക് അവിടെ കയറിപോയത് ഓർത്തപ്പോ വല്ലാത്ത അത്ഭുതം തോന്നിപ്പോയി.  റസൂല്‍ (സ) നുബുവത്തിന്റെ കാലത്ത് തപസ്സിരുന്ന ഗുഹ. ജിബ്രീല്‍ (അ) ഖുര്‍ആന്‍ വചനങ്ങളുമായി ആദ്യമായി വന്നു ചേര്‍ന്ന ഗുഹ ഉല്‍കൊള്ളുന്ന സൗര്‍ മലയുടെ താഴ്വാരത്ത് നിന്നപ്പോ ഒരു പാട് കാര്യങ്ങള്‍ ഓര്‍ത്തു പോയി. ഗുഹയില്‍ തപസ്സിരുന്ന റസൂലിനെ കാണാന്‍ ഭക്ഷണം നല്കാന്‍ കദീജ ബീവി കയറി പോയ വഴികള്‍... ഇപ്പോഴും ശരിയായ വഴി ഇല്ല അങ്ങോട്ട്‌. ആളുകള്‍ പോയി പോയി നട വഴി ആയ എന്നാൽ ദുർഘടമായ  വഴികള്‍ ആണ് ഇപ്പോഴും. ഈ കാലത്തും അത് ഇങ്ങനെ ആണെങ്കില്‍ അന്നത്തെ കാലത്ത് അത് എത്ര മാത്രം ബുദ്ധിമുട്ട് പിടിച്ചതാകും എന്നാലോചിച്ചു പോയി.

മലയുടെ മുകളിൽ കയറി എല്ലാം കാണാൻ എല്ലാര്‍ക്കും ആഗ്രഹം 
ഉണ്ടായിരുന്നെങ്കിലും സമയം കുറവായത് കാരണം ബസ് അറഫ മൈതാനം ലക്ഷ്യമാക്കി നീങ്ങി. അങ്ങോട്ട്‌ പോകുന്ന വഴിയില്‍ അറഫ സംഗമത്തിന് ഹാജിമാര്‍ നില്‍ക്കുന്ന/നിൽക്കേണ്ട സ്ഥലങ്ങള്‍ ഒക്കെ അമീര്‍ കാണിച്ചു തന്നു. ബസ് കടന്നു പോകുന്ന റോഡിന്റെ വഷങ്ങളിലായി അറഫയുടെ അടയാള ബോർഡുകൾ ഞങ്ങൾ കണ്ടു. ഇതെല്ലം അറഫയിൽ പെട്ടതാണ്. ഇവിടെ എവിടെ എങ്കിലും ഒന്ന് സംഗമിക്കണം ഹാജിമാർക്ക് അവരുടെ  ഹജ്ജ് ശരിയാകാൻ.. അമീർ വിശദീകരിച്ചു കൊണ്ടിരുന്നു.
ജബല്‍ റഹ്മ ഉള്‍കൊള്ളുന്ന അറഫയിലെ പ്രാധാനപ്പെട്ട സ്ഥലത്തേക്കാണ്‌ ഞങ്ങള്‍ പോകുന്നത്. ഹജ്ജത്തുല്‍ വിദായില്‍ വച്ച് റസൂല്‍ (സ) വിട വാങ്ങല്‍ പ്രസംഗം നടത്താന്‍ വേണ്ടി കയറി നിന്ന ചെറിയ കുന്നു ആണ് ജബല്‍ റഹ്മ. ബസ്‌ അതിനു അടുത്ത് ചെന്ന് നിന്നു.

എല്ലാരും ഇറങ്ങി. അവിടെ പല വിധ കച്ചവടക്കാരും കുതിര സവരിക്കാരും നിറഞ്ഞിരിക്കുന്നു. ബസ്സില്‍ വന്ന ചിലരൊക്കെ കുതിര പുറത്ത് കയറി ഫോട്ടോ എടുക്കാന്‍ ഉള്ള പരിപാടിയില്‍ ആണ്. അതൊന്നും നോക്കാതെ ഞങ്ങള്‍  റസൂൽ (സ) കയറി നിന്ന് ജനസഞ്ചയത്തെ അഭിസംബോധന ചെയ്ത സ്ഥലവും കുന്നും പോയി കണ്ടു. റസൂല്‍ (സ) കയറി നിന്നു തന്റെ അനുചരന്മാരോട് സംസാരിച്ച ആ ചെറിയ മല ഞങ്ങള്‍ അടുത്ത് കണ്ടു. അതിനു അപ്പുറത്ത് ഒരു കുറച്ചു ഉയരം കൂടിയ മലയുണ്ട്. അങ്ങോട്ട്‌ സ്റെപ്പുകള്‍ കയറി ആളുകള്‍ പോകുന്നു. അവിടെ ഞങ്ങളും പോയി നോക്കി. ഒരു വലിയ കല്ലില്‍ ആളുകളുടെ പേരുകള്‍ എഴുതി നിറച്ചിരിക്കുന്നു. എന്തോ അന്തവിശ്വാസം അല്ലാതെ എന്ത് പറയാന്‍. അധികം വൈകാതെ തിരിച്ചു ബസ്സിലെത്തി. വെള്ളിയാഴ്ചയാണ് വേഗം ബാക്കി ഉള്ള സ്ഥലങ്ങളിലും കൂടെ പോയാലെ ജുമുആക്ക് ഹറമില്‍ പ്രവേശിക്കാന്‍ പറ്റുകയുള്ളൂ. അത് കൊണ്ടു അധികം വൈകാതെ അവിടെ നിന്നും തിരിച്ചു.

അവിടെ നിന്നും  ഞങ്ങൾ മിനായിലേക്ക് പുറപ്പെട്ടു. പോകുന്ന വഴിയില്‍ മുസ്ദലിഫയില്‍ നിന്നും ഹജ്ജ് തീര്‍ഥാടകര്‍ അറഫയിലെക്ക് വരുന്ന വഴികള്‍ അമീർ കാണിച്ചു തന്നു. പോകുന്ന വഴിയിൽ മസ്ജിദു നമിറ, മസ്‌ജിദ് മശഹറുൽ ഹറം എന്നീ പള്ളികളും ഹജ്ജിന്റെ ഭാഗമായ മുസ്തലിഫയും കണ്ടു. ബസ്സ്‌ പിന്നീട് പോയത് മിന താഴ്വരയിലേക്കാണ്. 

പിന്നീട് കുറെ ടെന്റുകൾ കാണാൻ തുടങ്ങി.. മിനയാണ് അത്. കൂണ് പോലെ വെള്ള ടെന്റുകൾ. ഹജ്ജിനു തീര്‍ഥാടകര്‍ രാപാര്‍ക്കുന്ന ടെന്റുകള്‍.  പ്രശസ്തമായ മസ്ജിദുൽ ഖൈഫ് ,  മസ്ജിദുൽ ബൈഹ ഇവയൊക്ക കണ്ടു... കുറച്ചുടെ അപ്പുറത്തായി പിശാചിനെ എറിയുന്ന 3 ജമ്രകളും കണ്ടു.  മനസ്സിൽ ഹജ് നിർവഹിക്കാൻ വന്ന ഒരു പ്രതീതി... ഇവയൊക്കെ അടുത്തറിഞ്ഞു വേണമല്ലോ ഹജ്ജ് പൂർത്തിയാക്കാൻ.  ഇസ്മായീല്‍ നബിയെ (അ) ഇബ്രാഹിം(അ) ബലി കൊടുക്കാനായി കൊണ്ട് പോയ മല എന്ന് പറയപ്പെടുന്ന മലയും പോകുന്ന വഴിയെ കണ്ടു. രണ്ടാം തവണ ഉമ്ര ചെയ്യുന്നവര്‍ക്കുള്ള ഇഹറാം ചെയ്യാന്‍ പോകുന്ന ആയിഷ പള്ളിയും കണ്ടു.  വെള്ളിയാഴ്ച ആണ്, ജുമുഅക്ക് ഹറമിൽ എത്തണം, അത് കൊണ്ട് മടങ്ങാൻ തീരുമാനിച്ചു. ഞങ്ങള്‍ തിരിച്ചു റൂമിലേക്ക്‌ മടങ്ങി.  വീണ്ടും ബസ് റൂമിനു മുന്നിലെത്തി. റൂമിലെത്തി കുളിച്ചു ഫ്രഷ് ആയി  അപ്പോഴേക്കും പള്ളിയില്‍ പോകാന്‍ സമയമായി.


പരിശുദ്ധ ഹറമിലെ ആദ്യത്തെ ജുമുഅ ആണ്. അതിനായി മനസ്സ് വല്ലാതെ തുടി കൊട്ടി . റോഡ് മുറിച്ചു ഹറമിലേക്കു നടക്കുമ്പോ ഉംറ ചെയ്തു തിരിച്ചു റൂമിലേക്ക് പോകുന്നവരെ കാണാം റോഡ് നിറയെ.. . ഇവരൊക്കെ ഇനി എപ്പോഴാണാവോ ജുമുഅ ക്കായി എത്തുക  എന്ന് ചിന്തിച്ചു ഞാൻ നടന്നു ഹറമിൽ എത്തി. ബാങ്ക് വിളിച്ചിട്ടില്ല.. കുറെ ആളുകൾ അപ്പോഴും ത്വാവാഫിലും   സഫ മർവക്കിടയിലെ സഅയിലും ആണ്. ചെരിപ്പ് ഒരു കവറിൽ ഇട്ടു ഒരു മൂലയിൽ വെച്ച് ഞാൻ കഅബ ക്കരികിലേക്കു നടന്നു. ത്വവാഫിനുള്ള സമയം ഇല്ല. അത് കൊണ്ട് കുറച്ചു സമയം ഖുർആൻ ഓതാൻ തീരുമാനിച്ചു. ബാക്കി സമയം കഅബ നോക്കി ഇരിക്കുകയും ചെയ്യാം. നോക്കി ഇരുന്നാലും കൂലി ഉണ്ടല്ലോ...

മതാഫിൽ തണലുള്ള ഒരു സ്ഥലം കണ്ടു പിടിച്ചു അവിടെ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോ വെയിൽ അവിടെയും എത്തി. അപ്പോ അവിടെന്നും എണീറ്റ് മതാഫിലേക്കുള്ള പ്രധാന കവാടത്തിന്റെ അടുത്ത് ഉള്ളിലേക്ക് മാറിയിരുന്നു. ഉടനെ തന്നെ ബാങ്ക് വിളിച്ചു. എന്തൊരു മധുര്യമുള്ള ബാങ്ക്. ഇമാമിനു ഖുതുബ നിർവഹിക്കാനുള്ള പീഠം കൊണ്ട് വന്നു വെച്ചു. ഇലക്ട്രിക്ക് മോട്ടോർ ഘടിപ്പിച്ചതാണ് പീഠം എന്ന് തോന്നുന്നു... ജുമുഅ ഖുതുബ തുടങ്ങി.. ശേഷം നിസ്കാരത്തിലേക്കു പ്രവേശിച്ചു. ഹറമിലെ ആദ്യ ജുമുഅ.. (നാഥൻ സ്വീകരിക്കട്ടെ.. ആമീൻ).  ജുമുഅ കഴിഞ്ഞു പ്രാർത്ഥനക്ക് ശേഷം വിട വാങ്ങൽ ത്വവാഫിനായി ഞാൻ മത്താഫിലേക്കു ചെന്നു. (മക്ക വിട്ടു പോകുമ്പോൾ വിട വാങ്ങൽ ത്വവാഫ് സുന്നത്താണ് ) ഇനിയും ഒരു പാട് തവണ വരുവാനും ഹജ്ജും ഉംറയും നിർവഹിക്കാനും തുണ എകണേ എന്ന് പ്രാർത്ഥിച്ചു സലാം ചൊല്ലി കഅബ യോട് വിട പറഞ്ഞു റൂമിലേക്ക് നടന്നു.
 റൂമിൽ അപ്പോഴേക്കും ഉച്ചക്കുള്ള ഫുഡ് എത്തിയിരുന്നു. ചിക്കൻ ബിരിയാണി. വേഗം അതും കഴിച്ചു ലഗേജും എടുത്തു ഞങ്ങൾ താഴേക്ക് ഇറങ്ങി ബസിനു അടുത്തേക്ക് നടന്നു. കുറച്ചു സമയത്തിനുള്ളിൽ എല്ലാരും എത്തി, ബസ് മദീന മുനവ്വറഃ ലക്ഷ്യമാക്കി പുറപ്പെട്ടു.



Comments

Popular posts from this blog

ഭൂമിയിലെ സ്വർഗത്തിലേക്ക് ഒരു യാത്ര - Part 6 (ദൂത് പത്രി )

ഭൂമിയിലെ സ്വർഗത്തിലേക്ക് ഒരു യാത്ര - Part -1 (ഡൽഹിയിലേക്ക് )

Driving licence @Saudi -Part1